ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Saturday 14 January 2012

"വാര്‍ത്തകള്‍ വായിക്കുന്നത് "

ഉദരം വിറ്റ ശേഷിപ്പുകള്‍.
അമര്‍ത്തിവയ്ക്കേണ്ടിയിരുന്ന
ഒരു ഉമ്മ
തൂക്കിവില്‍ക്കപെട്ട
കുഞ്ഞിളം മേനിക്കൊപ്പം
ഉപേക്ഷിക്കപെട്ടപ്പോള്‍
ക്യാമറകണ്ണില്‍ ഒപ്പിയെടുക്കാനായിരുന്നു
അവര്‍ക്ക് തിടുക്കം.
മിനിസ്ക്രീനില്‍
ജീവിതത്തിന്റെ ബിഗ്‌സ്സിനുകള്‍
റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
പ്രതികരിക്കാനറിഞ്ഞിട്ടും
മിണ്ടാതെ ഉരിയാടാതെ
"സൂം" ചെയ്തും
"ക്ലാരിറ്റി" കൂട്ടിയും
റെക്കോര്‍ഡ്‌ ചെയ്യുന്ന തിരക്കിലാണ്.
ഇടവേളകളില്ലാതെ.
"ബ്രേയ്കിംഗ് " ന്യൂസ്‌കള്‍ക്കിടയില്‍
കയ്‌മറിയപ്പെട്ട
ഒരു ചോരക്കുഞ്ഞിന്റെ കരച്ചില്‍.
"ഇനി ഒരിടവേള.
ക്യാമറ തിരിയട്ടെ,
തിരിച്ചു വരുമ്പോള്‍
നമുക്ക് പോകാം
അവിടെ,
രണ്ട്‌ വേഗതകള്‍ക്കിടയില്‍
നിലച്ചുപോയ
നിലവിളികളിലേക്ക്‌ .
അതിനും മുന്‍പേ
പോകേണ്ടതുണ്ട് തെരുവിലേക്ക്.
കല്ലേറ്റു പിടയുന്ന ജീവന്റെ-
ജീവനില്‍ ഇനിയെത്ര മിടിപ്പുകളെന്നു
റിപ്പോര്‍ട്ട്‌ ചെയ്യണം"