ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Tuesday 25 November 2014

ഇരുട്ടില്‍ നിന്നും വര്‍ണ്ണങ്ങളിലേക്കുള്ള
ഒരു പുലര്‍കാല സ്വപ്നത്തിലാണ്
നാം പരസ്പരം കണ്ടുമുട്ടിയത് ...
ഇനി ഒരു പകലിലേക്കുള്ള ദൂരത്തില്‍
നീയെന്നെ ഉണര്‍ത്തരുത് ...

Saturday 12 July 2014

യുദ്ധം

മൂകമായ തെരുവുകളില്‍
മഴയിലൊലിച്ചു രക്തപുഷ്പങ്ങള്‍ .
ഉറ്റവര്‍ക്കുള്ള തിരച്ചിലില്‍
കെട്ടുപോയ പ്രതീക്ഷകള്‍.
കൈവിട്ടുപോയ കുഞ്ഞിനെ തേടി
മുറിവേറ്റൊരു പക്ഷി.
ജീവനറ്റ ശരീരങ്ങള്‍ക്കുമേല്‍
മണം പിടിച്ചൊരു നായ.
ഒരുപക്ഷെ
അത് യജമാനനെ തേടുകയാവാം.
ചിതറിവീണ കുഞ്ഞിളം കൈകള്‍
എന്തോ തിരഞ്ഞുകൊണ്ടിരുന്നു.
ഉണങ്ങിയ ചില്ലകളില്‍
കാറ്റിന് പിടികൊടുക്കാതെ
അവസാന ജീവനും വീണുതിര്‍ന്നു.
നനഞ്ഞ മണ്ണിന് രക്തഗന്ധം. 

Friday 11 April 2014

പട്ടം

കാറ്റും 
മഴക്കോളുകള്‍ക്കും ഇടയില്‍ 
നൂല് പൊട്ടിയലഞ്ഞു.
ചുരങ്ങള്‍  കയറിയിറങ്ങി 
കൂര്‍ത്ത മുള്‍പടര്‍പ്പിലും 
ഉണങ്ങിയ കൊമ്പുകളിലും 
തട്ടി തട്ടി ഒഴുകി വീഴുന്നു.
ദിക്കറിയാതെ
വഴി തെറ്റി അലയുമ്പോള്‍ 
എത്തിപ്പിടിക്കാനാവാതെ
പാദങ്ങളില്‍ 
കുത്തിചൂഴുന്ന വേദന.
പടര്‍പ്പുകള്‍ക്കിടയില്‍  നിന്ന്
ഒടുവില്‍  കണ്ടുകിട്ടുമ്പോള്‍
എല്ല് നുറുങ്ങി
തൊലി പൊളിഞ്ഞ്
നീ നീയല്ലതായിതീര്‍നിരുന്നു ..