ചിരിക്കാനറിയാതെ ....വിതുമ്പനറിയാതെ ....
എന്റെ നൊമ്പരമത്രയും കാറ്റുകൊണ്ട്പോവാതെ
നേര്‍ത്തു നേര്‍ത്തു പെയ്യുകയാണ് ഞാന്‍ .........

Sunday, 10 February 2013

സുര്യനെല്ലിയും ജസ്റ്റിസ്‌ ബസന്തും ..!!


                                            

                                               

                                                     പത്ര മാധ്യമങ്ങളും ടി.വി ചാനെലുകളും തുറന്നാല്‍ കാണുന്നത് സ്ത്രീപീഡനങ്ങള്‍ മാത്രം..പത്രങ്ങളില്‍ സുര്യനെല്ലി നിറഞ്ഞാടുമ്പോള്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദനയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും മനസ്സ് കാട്ടാതെ ഇരയെ വീണ്ടും വീണ്ടും ഇരയാക്കപെടുന്നു എന്ന സത്യമാണ് നമുക്ക് കാണാനാവുന്നത് .കേസിലെ 35 പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയില്‍ വിധി പറഞ്ഞ ജസ്റ്റിസ്‌ ബസന്തിന്റെ വഴിപിഴച്ച പരാമര്‍ശങ്ങള്‍ ഏതൊരു പെണ്ണിനും സഹിക്കാവുന്നതിലും അപ്പുറമാണ് ..16 വര്‍ഷമായ്  നീതിക്കുവേണ്ടി പോരാടുന്ന ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള നീചമായ പ്രവൃത്തിയെന്നു പറയാതെ വയ്യ..
     പെണ്കുട്ടിയുടെത് ബാല വേശ്യവൃത്തിയെന്നും ,ബാലവേശ്യവൃത്തി ബലാല്‍സംഗമല്ലെന്നും പറയുന്ന ബസന്ത് മറ്റൊരു കാര്യം കൂടി ചൂണ്ടികാട്ടുകയുണ്ടായ് .."പെണ്‍കുട്ടി പക്വത എത്താത്തവളെന്നു" ഉം ..അങ്ങനെയെങ്കില്‍ ബസന്തിന്റെ പരാമര്‍ശം തീര്‍ത്തും വിവരമില്ലായ്മ എന്നാണ് പറയേണ്ടത്..കാരണം,പക്വത എത്താത്ത ഒരു പെണ്‍കുട്ടിയെ വഴി നീളെ കൊണ്ട് നടന്നു പീഡിപ്പിച്ചത് എങ്ങനെയാണു അപ്പോള്‍ ബാലവേശ്യവൃത്തിആകുന്നത്‌..? യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപെടുത്താന്‍ ,16 വര്‍ഷത്തെ യാതനകള്‍ അനുഭവിച്ച ,നീതിക്ക് വേണ്ടി ഇന്നും തന്റെ മൊഴികളില്‍ ഉറച്ചുനിന്നു പോരാടുന്ന ഒരു പെണ്‍കുട്ടിയെ വഴിപിഴച്ചവള്‍ ആയി ചിത്രീകരിക്കാന്‍ ആണ് ബസന്തിനെ പോലുള്ളവര്‍ ഇത്തരം പരമര്‍ശങ്ങളിലൂടെ ശ്രമിക്കുനതെന്ന് വ്യക്തം..
 ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ രേഖപെടുത്തിയ സുപ്രീം കോടതിയെ പോലും പരിഹസിച്ചായിരുന്നു ബസന്തിന്റെ വാക്കുകള്‍....
     
                 
                               കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കുന്ന സമുഹത്തിന് നേരെയും ഒരു കൂട്ടം ആളുകള്‍ അസഭ്യങ്ങളും ,വിവരമില്ലാത്ത ചോദ്യങ്ങളുമായ് മുന്നോട്ട് വരുന്നതായ് കാണുകയുണ്ടായ് ..
"40 ഓളം പേര്‍ പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് അവള്‍ ഒന്ന് എതിര്‍ത്തില്ല.,ഇറങ്ങി ഓടിയില്ല.,,"..
ഇത്തരം വിവരമില്ലാത്ത  ചോദ്യങ്ങള്‍ ചോദിക്കുന്ന സഹോദരന്മാര്‍ ഒന്ന് മനസ്സിലാക്കണം ,ഒരിക്കല്‍ പീഡിപ്പിക്കപെട്ട ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പെണ്ണായ്  പിറന്നവര്ക്കെ  അറിയൂ...അവള്‍ക്കു നേരെ ഇത്തരം ചോദ്യശരങ്ങള്‍ എറിയുന്നതിന് മുന്‍പ് അതൊന്നു മനസിലാക്കിയാല്‍ നന്നായിരിക്കും നിങ്ങള്‍....


                  ഇനി മറ്റു ചില "സദാചാരവാഹകര്‍ " എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ കണ്ടെത്തലുകള്‍ ഇങ്ങനെ...,അസമയങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നതും,അവളുടെ വസ്ത്രധാരണ രീതിയും ആണ് പുരുഷനെ പ്രലോഭിപ്പിക്കുന്നത് എന്നും ,അതുകൊണ്ട് സ്ത്രീകള്‍ ക്ക്  സ്വതന്ത്രമായ്  പുറത്തിറങ്ങി നടക്കാനുള്ള അവകാശമില്ല എന്നാണ്  അവരുടെ കണ്ടെത്തല്‍..പല സോഷ്യല്‍ മീഡിയ സൈറ്റ് കളിലും ആളുകളുടെ ഇത്തരം പ്രതികരണങ്ങള്‍ കാണുമ്പോള്‍ ലജ്ജ തോന്നിപോവുകയാണ്....ഒന്ന് പറഞ്ഞോട്ടെ ,,സ്ത്രീകളുടെ ശരീരത്തിനെ മാത്രം ,അവളെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന വൃത്തികെട്ടവന്മാര്‍ ആണ് എന്ന് നിങ്ങള്‍ തന്നെ സമ്മതിച്ചു തരുകയാണ്‌ ഈ പരാമര്‍ശത്തിലൂടെ  എന്നതാണ് സത്യം...നിങ്ങള്‍ ഓരോരുത്തരും കാമവെറി പൂണ്ടു നടക്കുന്നവര്‍ ആണെന്നും ,അതുകൊണ്ട് നിങ്ങളുടെ മുന്നിലെത്തുന്ന ഏതൊരു സ്ത്രീയേയും പിച്ചിചീന്തും എന്നും,അതുകൊണ്ട്  "സ്ത്രീകളെ  നിങ്ങള്‍ ഞങ്ങളുടെ മുന്നില്‍ വരരുതേ " എന്നും ചുരുക്കം...
   പുരുഷവര്‍ഗത്തെ നിങ്ങള്‍ ഈ പരാമര്‍ശത്തിലൂടെ സ്വയം തരം താഴ്തുന്നല്ല്ലോ എന്നോര്‍ത്ത് സഹതാപം ആണ് തോന്നിപോകുന്നത് ..         കഷ്ടം എന്നല്ലാതെ വേറെന്തു പറയാന്‍......


                           സ്വന്തം സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും മറച്ചു വച്ച്,അടക്കിപിടിച്ചു  സ്വാതന്ത്ര്യമില്ലാതെ ഭയപ്പെട്ട് ജീവിക്കെണ്ടിവരുന്നത്‌ ഏറ്റവും വലിയ നീതി നിഷേധമാണ് ..പകരം,,സ്ത്രീയെ ബഹുമാനിക്കാനും ,അവളുടെ ശരീരത്തെ മാത്രം നോക്കികാണാതെ ഒരു വ്യക്തി എന്ന നിലയില്‍ നോക്കി കാണാനും ശ്രമിച്ചാല്‍ തന്നെ നമ്മുടെ നാട് പീഡന വിമുക്തമാകും  എന്ന സത്യം മറച്ച് വെച്ച് അവളോട്‌ ക്രുരത കാണിക്കുന്നത്  ഇത്തരക്കാരാണ് ...


                      ഇത്തരത്തില്‍ സ്വന്തം ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മീതെ ക്രൂരതയുടെ കറുത്ത കരങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നേരെ,നീണ്ട 16 വര്‍ഷങ്ങള്‍ കടന്നു പോയിട്ടും നീതി നിഷേധിച്ച്  വീണ്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കുന്നു..നീതി നടപ്പാക്കേണ്ട ജസ്റ്റിസ്‌ ബസന്തിനെ പോലുള്ളവരും ,നമ്മുടെ ഭരണ കൂടവും ആണ് ഇന്ന് സമുഹത്തിന് നാണക്കേട്‌ ...

              ........നീതിദേവത കണ്ണ് തുറക്കട്ടെ.....അവളുടെ പോരാട്ടങ്ങള്‍ വിജയത്തിലെത്തട്ടെ ......

Friday, 28 December 2012

ഇതോ ഭാരത സംസ്കാരം ..?


                         
                        
                                   മനുഷ്യത്വം നശിച്ച ഒരു കൂട്ടം ചെന്നായ്ക്കളുടെ വിഹാര കേന്ദ്രമായ്‌ മാറിയിരിക്കുന്നു ഇന്ന് സമുഹം .സ്ത്രീ അമ്മയാണ് ,സഹോദരിയാണ്,ബഹുമാനിക്കപെടെണ്ടവള്‍ ആണ് എന്നൊക്കെ വിശേഷിപ്പിക്കപെടുന്ന നമ്മുടെ നാട്ടില്‍ ഇന്ന് ജനിച്ചു വീഴുന്ന ഓരോ പെണ്കുഞ്ഞുങ്ങളുടെയും മാനത്തിന്  സുരക്ഷയില്ലതായിരിക്കുന്നു .സ്ത്രീ കേവലമൊരു ഉപഭോഗ വസ്തുവായ്‌ മാറിയിരിക്കുന്നു.
                 
                                മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം സ്ത്രീപീഡനങ്ങള്‍ നമ്മുടെ കണ്മുന്നില്‍ നടക്കുമ്പോഴും കാണേണ്ടവര്‍ അത് കണ്ടില്ലെന്നു നടിക്കുന്നു.നമ്മുടെ അധികാര വ്യവസ്ഥിതികള്‍ പോലും അതിനു മുന്നില്‍ പ്രതികരിക്കാതെ നോക്കി നില്‍ക്കുന്നു..
                 
                             സ്വന്തം മകളോ സഹോദരിയോ എന്തിനു ,അമ്മയോ പുറത്തു പോയാല്‍ തിരികെ വരും വരെ ആധിയെടുത്തു കാത്തിരിക്കേണ്ട അവസ്ഥയാണ്‌ ഇന്ന് നാം നേരിടുന്നത്.
അച്ഛനും അമ്മയും ചേര്‍ന്ന് സ്വന്തം മകളെ കൊണ്ടുനടന്ന് വില്‍ക്കുന്നു...മാറ്റങ്ങളുടെ പുത്തന്‍ പാതയില്‍ സഞ്ചരിക്കുന്ന നമ്മുടെ സമുഹത്തിന്റെ ഇത്തരമൊരു മാറ്റം ഒട്ടും പ്രതീക്ഷിക്കുന്നതല്ല.. സംസ്കാരത്തില്‍ അത്രയേറെ മുന്നില്‍ നില്‍ക്കുന്നു എന്ന് വിശേഷിപ്പിക്കപെടുന്ന നമ്മുടെ രാജ്യത്ത് ഈ മാറ്റം മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുക തന്നെ ചെയ്യുന്നു..
                 
                       പെണ്ണിന്റെ ശരീരത്തെ ആര്‍ത്തിയോടെ നോക്കുന്ന കണ്ണുകള്‍ ആണ് ഇന്ന് നമുക്ക് ചുറ്റും...കാലിലെ തുണി അല്പമൊന്നു പൊങ്ങിയാല്‍ പോലും ആര്‍ത്തിയോടെ നോക്കുന്നവര്‍ ..ഒരു കൂട്ടം നരഭോജികളുടെ കയ്കളിലമര്‍ന്നു സ്വന്തം മാനം സംരക്ഷിക്കാനാവാതെ  ,പ്രതികരിക്കാനാവാതെ അതിക്രുരമായി പിടഞ്ഞു തീരുന്ന ഓരോ പെണ്ണും നമ്മുടെ ഓരോരുത്തരുടെയും സഹോദരിയാണ് ,മകളാണ് ,അമ്മയാണ്,ഭാര്യയാണ്‌ ...
സ്വകാര്യ ഇടങ്ങളിലും പൊതു നിരത്തുകളിലും അവള്‍ പീഡിപ്പിക്കപെടുന്നു....
                                 
                            
                                                ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച പെണ്‍കുട്ടിയെ അതിക്രുരമയ് ബലാല്‍സംഘം ചെയ്ത വാര്‍ത്ത‍ ഏവരുടെയും കണ്ണ് നനയിപ്പിക്കുനതാണ്..സംഭവം നടന്നു ഇത്രയായിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ ഒരു നിയമവ്യവസ്ഥിതി കൊണ്ട് വരാന്‍ അധികാരികള്‍ക്കയിട്ടില്ല എന്ന സത്യവും നമ്മള്‍ ഒര്മിക്കെണ്ടിയിരിക്കുന്നു..
                   
                                          പൊതുനിരത്തില്‍ ഒരു സ്ത്രീ അപമാനിക്കപ്പെട്ടാല്‍ പോലും അത് കണ്ടു നോക്കി നില്‍ക്കാനല്ലാതെ അതിനെതിരെ ഒന്ന് പ്രതികരിക്കാന്‍ പോലും തയ്യാറാകാത്തവരാണ്  ജനങ്ങള്‍ ..മാത്രമല്ല ,അപമാനിക്കപെട്ട സ്ത്രീയെ മോശക്കാരിയാക്കാന്‍ ആയിരിക്കും കൂടുതല്‍ ആളുകളും ശ്രമിക്കുന്നത്..നാളെ,അവരുടെ മകള്‍ക്കോ ഭാര്യക്കോ ആണ് ഇത്തരം ഒരു അവസ്ഥ വരുന്നതെങ്കില്‍ അവര്‍ കയ് കെട്ടി നോക്കി നില്‍ക്കുമോ...?
   
                    തരം കിട്ടിയാല്‍ അശ്ലീലചുവയുള്ള സംസാരത്തിലൂടെ ഒരു തരം 'സുഖം' നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്‌ .ഇതിനായ്‌  പ്രത്യേകം site കളും ഇന്ന് ലഭ്യ മയെന്നും വരും.പെണ്ണിന്റെ പേര് കണ്ടാല്‍ ഉടന്‍ ചാടി വീഴുന്ന,sex chat നടത്താന്‍ ആര്‍ത്തിപൂണ്ടു നില്‍ക്കുന്ന ഇത്തരം ഞരമ്പ്‌ രോഗികള്‍ ,നാളെ അവര്‍ കാണിച്ച ഓരോ വൃത്തികേടിനും സ്വന്തം ജീവിതം കൊണ്ട് തന്നെ കണക്ക് പറയേണ്ടതായ് വരും..അര്‍ഥം വച്ചുള്ള നോട്ടങ്ങളെയും അശ്ലീലചുവയുള്ള വാക്കുകളില്‍ നിന്നും പീഡനങ്ങള്‍ക്കെതിരെയും പൊരുതി മുന്നേറാന്‍ ഇനിയുള്ള ഓരോ ചുവടിലും ഒരുപിടി വീറും സ്ഥയര്യവും കരുതി വയ്ക്കെണ്ടിയിരിക്കുന്നു..
                 
                          പിഞ്ചു കുഞ്ഞുങ്ങളെ പോലും കാമ ഭ്രാന്തോടെ നോക്കുന്ന വൃത്തികെട്ട ഒരു സമുഹം ആയി മാറിയിരിക്കുന്നു ഇന്ന് നമുക്ക് ചുറ്റുമുള്ളത് .കേവലം 3 ഉം 4 ഉം വയസുള്ള കുഞ്ഞുങ്ങളെ വാത്സല്യത്തോടെ അല്ലാതെ എങ്ങനെയാണു കാണാന്‍ കഴിയുന്നത്‌ .....  ഓമനത്തം തുളുമ്പുന്ന അവരുടെ നിഷ്കളങ്കമായ മുഖത്തെ എങ്ങനെയാണു കാമം നിറയുന്ന കണ്ണുകളിലൂടെ നോക്കാന്‍  കഴിയുന്നത്‌ ...
  ഒന്നുമറിയാത്ത,,കളിച്ചു നടക്കേണ്ട ആ പ്രായത്തെ പോലും നിഷ്ടുരമായ്  പിച്ചി ചീന്താന്‍ എങ്ങനെ കഴിയുന്നു. ... ഇത്രയേറെ അധപതിച്ചുപോയോ നമ്മുടെ സമുഹം എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നിപോവുന്നു ..
                                
                            ഒന്ന്  ഓര്‍ത്ത്‌ കൊള്ക അവള്‍ പുളഞ്ഞ ഓരോ വേദനക്കും അവള്‍  നീറിയ  ഓരോ നീറ്റലിനും നീ കണക്കു പറയാതെ പൊവില്ല... തൂക്കുകയര്‍ പോലും നീ അര്‍ഹിക്കുനില്ല,,, എതവയവം വച്ച് നീ ഒരു പെണ്ണിനെ പീഡിപ്പിക്കുന്നുവോ ആ അവയവം ചേദിക്കുന്ന ഒരു നിയമം.... അതാണ് ഇനി വേണ്ടത് .. ചങ്കുറ്റം ഉള്ള ഒരു ഭരണാധികാരി എങ്കിലും ഇവിടെ ശേഷിക്കുന്നു എങ്കില്‍ നടപ്പിലാക്കി കാണിക്കു ഈ നിയമം.. ഇനിയെങ്കിലും ... സ്വന്തം അമ്മയുടേയും  പെങ്ങന്മാരുടെയും മാനത്തിനു വില കല്പിക്കുന്നുവെങ്കില്‍ മാത്രം ...
                 
                     സ്ത്രീ ശരീരം ആര്‍ക്കും തട്ടി കളിക്കാനുള്ള ഒരു വസ്തുവല്ല.....അവളുടെ ശരീരത്തില്‍ അനാവശ്യമായ്  സ്പര്‍ ശിക്കാന്‍  ഒരുത്തനും അവകാശമില്ല....അമ്മയെയും പെങ്ങളേയും തിരിച്ചറിയാത്ത കുടുംബത്തില്‍ പിറക്കാത്ത വൃത്തികെട്ടവന്മാരെ, പ്രതികരിക്കാതെ ഇരിക്കാന്‍ ഇനി ഞങ്ങള്‍ക്കാവില്ല .......
                       




Wednesday, 12 December 2012

കൂടെപോന്നവള്‍


                                                  വിളിച്ചിറക്കിയപ്പോള്‍
                                                  വേച്ചു വേച്ചു  നീയെന്‍ -
                                                  കൈയ്തലം പിടിച്ചപ്പോഴും
                                                  തിരിഞ്ഞു നോക്കാതെ
                                                  എന്‍ ഉറച്ച കാലടികളെ
                                                  പിന്തുടര്‍ന്നപ്പോഴും
                                                  നിന്റെ വസന്തത്തിന്റെ
                                                  ഇതളടരാപൂമൊട്ടുകള്‍
                                                  എനിക്കായ് നിവേദിച്ചപ്പോഴും
                                                  ഇടറിയ വാക്കും
                                                  പതറിയ നോക്കുമായ്
                                                  ഉരുകി ഉരുകി നീ-
                                                  ഇല്ലാതാകുന്നത് ഞാനറിഞ്ഞു.
                                                  അടിവയറ്റിലെ വേദനകൊണ്ട്
                                                  ആരുമറിയാതെ പുളയുമ്പോഴും
                                                  പുകയടുപ്പൂതിയൂതി
                                                  പകലിരുട്ടിക്കുന്നു നീ.
                                                  ഒടുവില്‍,നിഴലകന്ന രാത്രികളില്‍
                                                  തളര്‍ന്നു നീയുറങ്ങവേ
                                                  നിറം വറ്റിയ നിന്‍ ഇടംകഴുത്തില്‍
                                                  ഞാന്‍ ച്ചുംബിക്കുമ്പോഴെങ്കിലും
                                                  കൂടെപോന്നവളെ
                                                  നിനക്കൊന്ന്-
                                                  വിതുമ്പി വിതുമ്പി കരയരുതോ...
                 

Tuesday, 13 November 2012

സ്വപ്നം

                                    
                                    

                                       ഉദരത്തിന്റെ ഉള്‍ചൂടില്‍ നിന്നും
                                       കാത്തിരിപ്പിന്റെ
                                       ഒരാദ്യകരച്ചിലുമായ്
                                       തുറന്നുവച്ച,
                                       ആകാശത്തിനു കീഴേക്കിറങ്ങിയെത്താന്‍
                                       ആദ്യസ്വപ്നം..
                                       പിന്നെ,
                                       പാല്‍മണം മാറും മുന്‍പേ
                                       നിലയുറയ്ക്കാത്ത കാലുകളില്‍
                                       നിഴലിനെ ഓടിപ്പിടിക്കണമെന്നും
                                       തണലുവീണ  വഴികളില്‍
                                       താങ്ങായ് നിന്ന കരങ്ങളാല്‍
                                       പിച്ചവച്ച് തുടങ്ങിയപ്പോഴേക്കും
                                       കരുതലിന്റെ കരങ്ങള്‍ വിടുവിച്ച്
                                       കൂടുവിട്ട് പറക്കണമെന്നും സ്വപ്നം..
                                       ഒടുവിലൊരു നിമിഷത്തില്‍,
                                       കണ്ട സ്വപ്നങ്ങളൊക്കെയും
                                       കയ് വിടുനെന്നായപ്പോള്‍
                                       അത് കൌമാരമെന്നറിഞ്ഞു..
                                       ഇന്ന്,
                                       ഇരുള്‍വീഥികളില്‍
                                       മിഴിത്തുള്ളികളായ്
                                       ഓര്‍മ്മകള്‍ പെയ്തുതീരുന്നു..
                                       നാളെ,
                                       പുതിയ പുലരി വിരിയുമ്പോള്‍
                                       പാതിനിലച്ച സ്വപ്നങ്ങളെ
                                       നീര് വറ്റിയ സിരകളിലേക്ക്
                                       ഒരിക്കല്‍ക്കൂടി കുടഞ്ഞിടണം..
                                       ഒരുപക്ഷെ,
                                       നിലച്ചുപോയ സിരകളില്‍
                                       എന്റെ സ്വപ്നങ്ങള്‍ക്കൊരു
                                       പുനര്‍ജ്ജനി കാത്തിരിപ്പുവെങ്കിലോ ...

Sunday, 16 September 2012

"സദാചാരം ?"

 


                                              വഴിയരികിലെ ചായക്കടയില്‍,
                                              നഗരങ്ങളിലെ നിശാപാര്‍ട്ടികളില്‍,
                                              ആളനക്കമുള്ള ബസ്‌സ്റ്റോപ്പ്കളില്‍,
                                              ആള്‍തിരക്കുള്ള വീഥികളില്‍,
                                              ഒക്കെയും,
                                              പിന്തുടരുന്നതെന്തിനാണ് ?
                                              അവള്‍ അവനോടും,
                                              അവന്‍ അവളോടും,
                                              വാ തുറന്നപ്പോള്‍ 
                                              കയ്കോര്‍ത്തു നടന്നപ്പോള്‍ 
                                              ഒരു കപ്പ്‌ കാപ്പി കുടിച്ചപ്പോള്‍ 
                                              നിങ്ങള്‍ എന്തിന് 
                                              പല്ലിറുക്കുന്നു ?
                                              മുഷ്ടി ചുരുട്ടുന്നു?
                                              പെരുവിരലില്‍-
                                              നിന്നരിച്ചുകേറും
                                              കലിപ്പ് തീര്‍ക്കണമെങ്കില്‍,
                                              നടന്നുവന്ന വഴികളില്‍ 
                                              നിലവിളികളുതിര്‍ന്ന 
                                              നിലാവ് മറഞ്ഞ 
                                              കണ്ടിട്ടും കാണാതെ നടിച്ച 
                                              ഓരങ്ങളിലേക്ക്‌ 
                                              ഒന്ന് തിരിഞ്ഞുനടക്കുക.
                                              മകളെ പീഡിപ്പിച്ച,
                                              അച്ഛനും  
                                              അമ്മയെ കഴുത്തറുത്ത,
                                              മകനും 
                                              വെയില്‍ കായാനിറങ്ങിയിട്ടുണ്ട് .

Saturday, 8 September 2012



                                               "ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
                                                      വിരിയേണമൊരു,
                                                     പൂവിന്‍മുഴുജന്മം......"

Wednesday, 18 July 2012

പറയുമോ നീ ..

                                            
                                             





                                              എന്റെ വാക്കുകള്‍
                                      നിന്നെ വേദനിപ്പിക്കുന്നുവെങ്കില്‍ 
                                         ഞാനവയ്ക്ക് വിലങ്ങു വെയ്ക്കാം.
                                           നിനക്ക് വേണ്ടി മാത്രം.
                                                  പക്ഷെ,
                                              എന്റെ മൌനം
                                      നിന്നെ വേദനിപ്പിക്കുമെങ്കില്‍ 
                                     പിന്നെ ഞാന്‍ എന്തു ചെയ്യണം.?